കിറുക്കറ്റം!


മുംബൈയില്‍ നടന്ന ഐ പി എല്‍ ലേല വാര്‍ത്തയ്ക്കു മാധ്യമങ്ങള്‍ നല്ല പ്രാധാന്യം നല്‍കുകയുണ്ടായി. ലോകപ്രശസ്ത ക്രിക്കറ്റ് കളിക്കാരെ കോടികളെറിഞ്ഞ് വന്‍‌കിട വ്യവസായികള്‍ ലേലം വിളിച്ചെടുക്കുകയായിരുന്നു. ഇന്റ്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കാണ് മുന്തിയ വില കിട്ടിയത്; ആറുകോടി. ചെറുപ്പക്കാര്‍ ആവേശമായി കൊണ്ടു നടക്കുന്ന ഇശാന്ത് ശര്‍മ, ശ്രിശാന്ത്, ഇര്‍ഫരാന്‍ പത്താന്‍, ഹര്‍ഭജന്‍സിങ്, റോബിന്‍ ഉത്തപ്പ, രോഹിത് ശര്‍മ എന്നിങ്ങനെ പ്രമുഖ കാളിക്കാരെയെല്ലാം വന്‍‌കിട കമ്പനികള്‍ ലേലം വിളച്ച് സ്വന്തമാക്കി!

ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആത്മാഭിമാനം ലേലത്തിനു വെച്ച നെറികെട്ട ഈ കളിവ്യവസായത്തിനെതിരെ ചെറുപ്പക്കാരുടെ ഒരു പ്രകടനമെങ്കിലും നാട്ടിലെവിടെയെങ്കിലുമുണ്ടാകുമെന്നു കരുതി. അങ്ങിനെയൊന്നുണ്ടായില്ലെന്നു മാത്രമല്ല, അടുത്ത ദിനങ്ങളില്‍ ലേലത്തില്‍ കൂടുതല്‍ ‘വില’യ്ക്കു വിറ്റുപോയ സ്വന്തം താരമായ ധോണിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ടുകള്‍ അണിഞ്ഞ് യുവാക്കള്‍ തെരുവില്‍ നൃത്തം ചവിട്ടുകയും ചെയ്തു.

താരാരാധന ഏതു പരിധിവരെയെത്തി നില്‍ക്കുന്നുവെന്നാണ് ഈ സംഭവം നമ്മെ ഭയപ്പെടുത്തുന്നത്. മുന്‍പ് ക്രിക്കറ്റ് കിറുക്കന്മാര്‍, ‘ക്രിക്കറ്റ് ഞങ്ങളുടെ മതം, കപില്‍ദേവ് ഞങ്ങളുടെ ദൈവം’ എന്ന് ദേഹത്ത് എഴുതി പ്രകടനം നടത്തിയതിന്റെ പടം പത്രങ്ങളില്‍ വന്നിരുന്നു. ക്രിക്കറ്റര്‍മാരുടെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും പൂജനടത്തുകയും ചെയ്തതായും കളിയില്‍ ഇഷ്ടതാരം പരാജയപ്പെട്ട മനോവ്യഥ മൂലം ആത്മഹത്യ ചെയ്തതായും വാര്‍ത്തയുണ്ടായിരുന്നു.


കൊച്ചുകുട്ടികള്‍ നടക്കുന്നതും ഓടുന്നതും ശ്രദ്ധിച്ചിട്ടില്ലേ? അതിന് ഒരു ക്രിക്കറ്റ് ടച്ച് കാണും. ബൌളിംഗിനെന്ന പോലെ കൈ വീശിയുള്ള നടത്തം, ഓട്ടം. യുവാക്കളുടെ ടീ ഷര്‍ട്ട്, ക്യാപ്പ്, വാച്ച്..... എല്ലാറ്റിലും തങ്ങളുടെ താരദൈവത്തോടുള്ള ആരാധന മുറ്റി നില്‍ക്കുന്നതു കാണാം. കളിക്കിടെ കൈവെള്ളയില്‍ തുപ്പുന്നതും ഹാന്‍സോ പാനുകളോ ച്യൂയിംഗമോ ചവയ്ക്കുന്നതുമെല്ലാം അനുകരണം കൊണ്ടുതന്നെ. സിനിമാസ്റ്റാറുകള്‍ക്കു പോലും കൈവരാത്ത താരപദവിയാണ് ക്രിക്കറ്റിനു വന്നിരിക്കുന്നത് എന്നാണിതെല്ലാം സൂചിപ്പിക്കുന്നത്.


ഒരു കാര്യത്തോടുള്ള അന്ധമായ ഭ്രമം അതിനെ ചോദ്യംചെയ്യാതെ അനുസരിക്കുന്നതിനു പ്രേരിപ്പിക്കും. ക്രിക്കറ്റിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിതാണ്. ക്രിക്കറ്റ് ഒരു കളി എന്ന നിലവിട്ട്, മറ്റൊരു ‘ദീന്‍’* ആയി മാറുകയാണോ? ക്രിക്കറ്റ് കോടികള്‍ വിലമതിക്കുന്ന വില്പനച്ചരക്കാണെന്നാണ് മുംബൈയിലെ ലേലം മറയില്ലാതെ വ്യക്തമാക്കിയിരിക്കുന്നത്. ധനാര്‍ത്തി മൂത്ത് കുത്തകവ്യവസായികള്‍ക്ക് സ്വന്തം കായികപ്രതിഭയെ അടിയറവുവെക്കുന്ന ക്രിക്കറ്റര്‍മാരെ തുടര്‍ന്നും ‘ആരാധിക്കാന്‍’ തുനിയുന്നവര്‍, തങ്ങള്‍ക്കു ബാധിച്ചിരിക്കുന്ന മാരകമായ മനോരോഗത്തെ ഇനിയും തിരിച്ചറിയാതെ പോകരുത്. ഈ ഉന്മാദരോഗികളെ ചികിത്സിക്കാന്‍ സമൂഹം ഇനിയും വൈകിക്കയുമരുത്.


അധ്വാനിച്ചു ക്ഷീണിക്കുന്നവന് മനസ്സിനും ശരീരത്തിനും നവോന്മേഷം പകരാന്‍ അനുവദനീയമായ അല്പം വിനോദങ്ങളാവാം. എന്നാല്‍ രാപ്പകല്‍ ഭേദമന്യേ ഉറക്കമിളച്ച്, പഠനവും ജോലിയും പ്രാര്‍ഥനകളുമൊക്കെ ഉപേക്ഷിച്ച് അനേകം ‘ഏകദിന’ങ്ങള്‍ കവരുന്ന മാനിയയായി മാറിയിരിക്കുന്നു ക്രിക്കറ്റ്. റേഷന്‍ കടയില്‍ അരിവാങ്ങാന്‍ പോയ കുട്ടി, അങ്ങാടിയില്‍ ടി വിക്കു മുന്നില്‍ ക്രിക്കറ്റ് കണ്ട് അന്തംവിട്ടു രാത്രി ഒഴിഞ്ഞ സഞ്ചിയുമായി തിരികെ വന്ന കഥകള്‍ ഓരോ നാട്ടിലും കാണും. സമ്പന്നനെ മാത്രമല്ല, പട്ടിണിപ്പാവങ്ങളെയും ഈ സുഖിയന്‍ നേരംകൊല്ലിക്കളി, പണം തീനിക്കളി വിഴുങ്ങിയിരിക്കുന്നു എന്നല്ലേ അതു നല്‍കുന്ന സൂചന?ഇന്നിപ്പോള്‍ ലോകകപ്പോ ഏകദിന മാച്ചോ നടക്കുന്ന ദിവസങ്ങളില്‍ നാട്ടില്‍ ഹര്‍ത്താല്‍ പ്രതീതിയാണ്. സര്‍ക്കാര്‍ ആപ്പീസുകളില്‍ അന്ന് ഹാജര്‍ കുറയും. കടകമ്പോളങ്ങള്‍ അടഞ്ഞിരിക്കും. അതുമാത്രമല്ല, ഖുര്‍‌ആന്‍ ക്ലാസിനോ സംഘടനാ യോഗങ്ങള്‍ക്കോ ദിവസം നിശ്ചയിക്കുമ്പോള്‍ അന്ന് പ്രധാന ക്രിക്കറ്റ് കളിയൊന്നുമില്ലെന്ന് ഉറപ്പാക്കേണ്ട ഗതിയാണുള്ളത്.


ഒരിക്കല്‍ ഒരു സുപ്രധാന യോഗത്തിനിടെ ഒരു പ്രവര്‍ത്തകന്‍, കൂടെക്കൂടെ പുറത്തുപോയിക്കൊണ്ടിരിക്കുന്നു, ധൃതിപ്പെട്ട് അക്ഷമനായി ഫോണ്‍ ചെയ്ത് കൊണ്ടിരിക്കുന്നു. യോഗശേഷം അയാള്‍ വിവരം പറഞ്ഞു: ഇന്ന് ഇന്ത്യ-പാക് കളി നടക്കുകയാണെന്നറിഞ്ഞുകൂടെ? ഇരുത്തം കൊള്ളാഞ്ഞിട്ടാണ് ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചു സ്കോര്‍ ചോദിച്ചുകൊണ്ടിരുന്നത്. തിരിച്ചു പോകുമ്പോള്‍ ഉച്ചഭക്ഷണം പാര്‍സല്‍ വാങ്ങിയില്ലെങ്കില്‍ പട്ടിണിയാകും. ഭാര്യയും കുട്ടികളുമെല്ലാം ടി വിക്കു മുമ്പിലായിരിക്കും- അഭിമാനത്തോടെയാണ് അയാള്‍ അതു പറയുന്നത്.


മിക്ക മനുഷ്യരും ജീവിതത്തിനു നേരെ ഒട്ടും ഗൌരവമില്ലാത്ത സമീപനമാണ് പുലര്‍ത്തുന്നതെന്നത് ലോകാനുഭവമാണ്. അത്തരക്കാര്‍ക്കു ആയുഷ്ക്കാലം കളിയും വിനോദവും മാത്രമാണ്. ഭൌതിക ജീവിതം കളിയും വിനോദവുമായി തള്ളിക്കളയുന്ന മനുഷ്യരെ കുറിച്ചുള്ള ഖുര്‍‌ആനിന്റെ താക്കീത് കൃത്യമായി പുലരുന്നതാണ് ക്രിക്കറ്റ് നമുക്കുമുന്നില്‍ വരച്ചു കാണിക്കുന്നത്. ഒരു ഏകദിന പരമ്പരയോ ടെസ്റ്റ് പരമ്പരയോ നടക്കുമ്പോള്‍ ജനജീവിതത്തിന്റെ കേന്ദ്ര പ്രശ്നം അതായിത്തീരുന്നു. മറ്റെല്ലാ യാഥാര്‍ഥ്യങ്ങളും തത്ക്കാലം മറന്ന് അവര്‍ ഭ്രമാത്മകമായ ലോകത്ത് സ്തംഭിച്ചു പോകുന്നു. ഇങ്ങനെയാണ് ജീവിതം കളിതമാശയാക്കുന്നത്. ഇത് അവിശ്വാസികളുടെ ജീവിത വീക്ഷണമായി ഖുര്‍‌ആന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. “തങ്ങള്‍ മുസ്‌ലിംകളായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ അവിശ്വാസികള്‍ കൊതിച്ചുപോകും നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാവുകയും ചെയ്തുകൊള്ളട്ടെ. പിന്നീട് അവര്‍ മനസ്സിലാക്കികൊള്ളും.” (വി.ഖു. 15: 2,3) വിശ്വാസികള്‍ അവിശ്വാസികളുടെ അതേ ജീവിത വീക്ഷണത്തില്‍ അകപ്പെട്ടു പോയാലോ? ച്ച്ഃഐണ്ത്തീക്കുക. ക്രിക്കറ്റ് മാനിയ ബഹിഷ്കരിക്കപ്പെടേണ്ടതില്ലേ?

-----------------------
* ദീന്‍ - മതം

5 Response to "കിറുക്കറ്റം!"

gravatar
Malayali Peringode Says:

കിറുക്കറ്റം!

ഇന്നിപ്പോള്‍ ലോകകപ്പോ ഏകദിന മാച്ചോ നടക്കുന്ന ദിവസങ്ങളില്‍ നാട്ടില്‍ ഹര്‍ത്താല്‍ പ്രതീതിയാണ്. സര്‍ക്കാര്‍ ആപ്പീസുകളില്‍ അന്ന് ഹാജര്‍ കുറയും. കടകമ്പോളങ്ങള്‍ അടഞ്ഞിരിക്കും.

വായിക്കുക...

gravatar
സുധീർ (Sudheer) Says:

ക്രിക്കറ്റ് വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍.
എങ്കിലും ഈ ലേഖനത്തോട് നൂറു ശതമാനവും
യോജിക്കുന്നു.
പണക്കൊഴുപ്പ്, താരാരാധന പിന്നെ ചാനലുകാരുടെ
മാര്‍ക്കറ്റിങ്ങ് ഇതൊക്കെയാണ് ഈ കളിയുടെ
വശ്യത നഷ്ടപ്പെടുത്തുന്നതും,ഉത്സവഛായ കൈവരുത്തു ന്നതും

gravatar
കനല്‍ Says:

ക്രിക്കറ്റിനോടുള്ള അമിതാവേശവും ഒടുവിലത് മനോരോഗമാവുന്ന അവസ്ഥയിലേക്കുമാറുന്ന സാഹചര്യങ്ങള്‍ വിമര്‍ശിക്കപെടേണ്ടത് തന്നെയാണ്.
പ്രത്യേകിച്ചും കുട്ടികളില്‍ ഇത് അപകടകരമായ മാനസിക അവസ്ഥയ്ക്ക് കാരണമാകുമ്പോള്‍.

കുറെ നല്ലവശങ്ങള്‍ ഉണ്ടായിരുന്ന ഈ കളിയെ ബിസിനസ് വളര്‍ത്താനും ഉപഭോക്താക്കളെ മണ്ടന്‍മാരാക്കി ലാഭം കൊയ്യാനും ചിലര്‍ ഉപയോഗിക്കാനുള്ള വഴിയായി കണ്ടെത്തിയതാണ് ഇതിന് കാരണം.
നല്ല വശങ്ങള്‍:
മനുഷ്യന്റെ വിഭാഗിയ ചിന്തകള്‍, വര്‍ഗ്ഗവിവേചനം ഇല്ലാ‍താക്കാന്‍ സഹായിച്ചു. വെള്ളക്കാരന്റെ കളിയില്‍ ലോകോത്തര കേമന്‍ ഒരു കറുത്തവംശജനോ, ഇന്ത്യന്‍ വംശജനോ ആകുമ്പോള്‍

ആസ്ട്രേലിയന്‍ കളിക്കാരന്‍ തനിക്ക് ആരാധകര്‍ കൂടുതലുള്ളത് ഇന്ത്യയിലായിരുന്നുവെന്ന് പറയുമ്പോള്‍
(ആരാധകര്‍ എന്ന വാക്കിന് ദയവായി ദൈവാ‍രാധന എന്ന വാക്കുമായി സാമ്യം കല്‍പ്പിക്കരുത്)
രാജ്യാന്തര ബന്ധം ഉണ്ടാക്കി.

സര്‍വ്വോപരി മാനസികമായ വിനോദവും ശാരീരികമായ ഉല്ലാസവും നല്‍കുന്ന ഒരു ഗെയിം. ഡയബറ്റീസ്, ആസ്മ രോഗികള്‍ക്കു പോലും പങ്കെടുക്കാവുന്ന ഗെയിം.
പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും മാനസികമായി കളിക്കാരന്റെ ഉല്ലാസം ആര്‍ജ്ജിക്കാവുന്ന ഒരു ഗെയിം ഇതൊക്കെയാണ് ക്രിക്കറ്റ്.

gravatar
ശ്രീ Says:

ക്രിക്കറ്റ് കളി നന്നായി ആസ്വദിയ്ക്കുന്ന ഒരാളാണ്‍ ഞാനും. എന്നാലും ആസ്വാദനം ഭ്രാന്ത് എന്ന അവസ്ഥയിലേയ്ക്ക് വളര്ത്തുന്നതിനോട് യോജിപ്പില്ല്ല.
:)

gravatar
മായാവി.. Says:

യഥാരാജാ തഥാ പ്രജാ..എന്നെങ്ങാനില്ലെ ഒരു ചൊല്ല്...ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളേയാണ്‍ കിട്ടുക എന്ന് ഇംഗ്ലീഷിലുമുണ്ടെന്ന് തോന്നുന്നു...