ഇസ്‌ലാംവിരോധം: ജര്‍മനിയില്‍ തുടര്‍ക്കഥ



“താങ്കളുടെ യുവാവായ മകന്‍, താന്‍ സ്വവര്‍ഗരതിക്കാരനാണെന്നും ഒരു പുരുഷനെ വിവാഹം കഴിച്ച്‌ അയാളോടൊപ്പം ജീവിക്കാനുദ്ദേശിക്കുന്നുവെന്നും പറഞ്ഞാല്‍ നിങ്ങളുടെ പ്രതികരണമെന്തായിരിക്കും?”

“നിങ്ങളുടെ മകള്‍ വീട്ടില്‍ വന്ന്‌ പറയുന്നു: ഞാന്‍ ലൈംഗികപീഡനത്തിന്‌ ഇരയായിരിക്കുന്നു. അപ്പോള്‍ ഒരു അച്ഛന്‍/അമ്മ/സഹോദരന്‍ എന്ന നിലയില്‍ താങ്കള്‍ എന്തുചെയ്യും?”

“നിങ്ങള്‍ക്ക്‌ പുരുഷ/വനിതാ ഡോക്‌ടറെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ സന്ദര്‍ഭവശാല്‍ എതിര്‍ലിംഗത്തില്‍ പെട്ട ഡോക്‌ടറെയാണ്‌ കാണാന്‍ സൗകര്യപ്പെടുന്നത്‌ എന്ന്‌ സങ്കല്‌പിക്കുക. അപ്പോള്‍ നിങ്ങള്‍ ചികിത്സയ്‌ക്ക്‌ തയ്യാറാകുമോ?”

മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ ലഭിക്കണമെങ്കില്‍ ജര്‍മനിയിലെ ചില പ്രവിശ്യകളില്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഓഫീസുകളില്‍ പൂരിപ്പിച്ചു നല്‌കേണ്ട പ്രത്യേക ഫോറത്തിലുള്ള ചോദ്യങ്ങളില്‍ ചിലതാണ്‌ മുകളില്‍ കൊടുത്തത്‌. ചര്‍ച്ചിന്റെ കര്‍ശനമായ സ്വാധീനമുള്ള ജര്‍മനി, മുസ്‌ലിം കുടിയേറ്റക്കാരെ പരമാവധി അകറ്റാനാണ്‌ ശ്രമിക്കുന്നത്‌. ജനാധിപത്യ-മനുഷ്യാവകാശ മൂല്യങ്ങളെക്കുറിച്ച്‌ ഗീര്‍വാണമടിക്കുന്നവര്‍ തന്നെയാണ്‌ ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിച്ച്‌ മതപരമായി ഒരു സമൂഹത്തെ അപകര്‍ഷതയില്‍ അകപ്പെടുത്തുന്നത്‌.

കഴിഞ്ഞയാഴ്‌ച, ജര്‍മനിയില്‍ മര്‍വ ശര്‍ബീന എന്ന മുസ്‌ലിം യുവതിയെ റഷ്യന്‍ കുടിയേറ്റക്കാരനായ വംശീയവാദി, ശിരോവസ്‌ത്രം ധരിച്ചതിന്റെ പേരില്‍ ‘ഭീകരവാദി’ എന്ന്‌ വിളിക്കുകയും അത്‌ കോടതിയില്‍ ചോദ്യംചെയ്‌തപ്പോള്‍ കോടതിമുറിയില്‍ വെച്ച്‌ തന്നെ അവരെ കൊലപ്പെടുത്തുകയും ചെയ്‌ത സംഭവത്തിന്റെ വാര്‍ത്തയാണ്‌ 2006ല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ജര്‍മന്‍ കുടിയേറ്റ മുസ്‌ലിംകളുടെ ദാരുണമായ വിവേചനാനുഭവം വീണ്ടും ഓര്‍മിപ്പിച്ചത്‌.

മുസ്‌ലിംകള്‍ മൊത്തത്തില്‍ പ്രാകൃതരും ജനാധിപത്യവിരോധികളുമാണെന്ന മുന്‍വിധി ജര്‍മനിയിലെ അധികൃതര്‍ തന്നെ വെച്ചുപുലര്‍ത്തുമ്പോള്‍, ആ സമൂഹം ഹിംസാത്മകമായി പ്രതികരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പൗരത്വം നല്‌കുന്നതിന്‌ മുമ്പ്‌ ഒരു വ്യക്തിയുടെ ആന്തരികമായ മനോഭാവങ്ങള്‍ മനസ്സിലാക്കാന്‍ ഭരണഘടനാപരമായി അധികാരമുണ്ടെന്നാണ്‌ ഇതേക്കുറിച്ച്‌ അധികൃതരുടെ ന്യായവാദം. ഈ ചോദ്യാവലി ആത്മാഭിമാനമുള്ള ഒരു മുസ്‌ലിമിനെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്ന വിധമാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌.

എല്ലാ മുസ്‌ലിംകളും സ്‌ത്രീകളെ അടിച്ചമര്‍ത്തുന്നവരും സ്വന്തം ശരിയില്‍ അന്ധമായി വിശ്വസിക്കുന്നവരും ഭീകരതയോട്‌ അനുഭാവം പുലര്‍ത്തുന്നവരുമാണെന്ന ഇസ്‌ലാമോഫോബിക്‌ പൊതുബോധമാണ്‌ ചോദ്യാവലിയുടെ അന്തര്‍ധാര. അതാകട്ടെ, ഒട്ടും മറച്ചുവെക്കുന്നുമില്ല. “നിങ്ങള്‍ 2001 സപ്‌തംബര്‍ 11നെക്കുറിച്ചും 2004 മാര്‍ച്ച്‌ 11 (മാഡ്രിഡ്‌) സംഭവത്തെക്കുറിച്ചും കേട്ടിരിക്കുമല്ലോ. എമിഗ്രേഷന്‍ വകുപ്പ്‌, നിങ്ങള്‍ വിശ്വാസികളാണ്‌ എന്നതു തന്നെ തീവ്രവാദികളുമായി ബന്ധപ്പെടാനുള്ള മതിയായ കാരണമായി കരുതുന്നു. നിങ്ങളുടെ അയല്‍ക്കാരിലോ സുഹൃദ്വൃന്ദത്തിലോ പെട്ട ഒരാള്‍ ഒരു ഭീകരാക്രമണത്തില്‍ ബന്ധപ്പെടുന്നതായോ ആസൂത്രണം ചെയ്യുന്നതായോ കണ്ടാല്‍ എങ്ങനെ പ്രതികരിക്കും? നിങ്ങള്‍ എന്തുചെയ്യും?”

മറ്റൊരു ചോദ്യം: “ഭരണസംവിധാനത്തിന്റെ ഏറ്റവും മോശം രൂപമാണ്‌ ജനാധിപത്യം. എന്നാല്‍ നിലവിലുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ചതാണത്‌ -ഈ പ്രസ്‌താവനയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായമെന്ത്‌?” ചോദ്യത്തിലെ ഒളിയമ്പ്‌ വ്യക്തം. ‘പുത്തന്‍ പൗരത്വപരീക്ഷ’ എന്ന ശീര്‍ഷകത്തില്‍ 2006 ജനുവരിയിലാണ്‌ ജര്‍മനിയിലെ മുസ്‌ലിംവിരുദ്ധത മറയില്ലാതെ പുറത്തുകാട്ടുന്ന ഈ ചോദ്യാവലിയെക്കുറിച്ച്‌ വാര്‍ത്തവന്നത്‌. എന്നാല്‍ അന്നതിന്‌ വലിയ പ്രാധാന്യം നല്‌കപ്പെട്ടിരുന്നില്ല. ഇസ്‌ലാമിക രാജ്യങ്ങളിലെ സങ്കുചിതത്വവും പരമതദ്വേഷവും അസഹിഷ്‌ണുതയും നിറംപിടിപ്പിച്ച കഥകളിലൂടെ അവതരിപ്പിക്കാന്‍ പാശ്ചാത്യമാധ്യമങ്ങള്‍ കാണിക്കുന്ന മിടുക്ക്‌ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതിലുമര്‍ഥമില്ലല്ലോ. സ്വാതില്‍ ശരീഅത്ത്‌ നടപ്പാക്കുമെന്ന താലിബാന്‍ തീവ്രവാദികളുടെ പ്രഖ്യാപനം ഉലക്ക മഷിയില്‍ മുക്കിയാണ്‌ പാശ്ചാത്യമാധ്യമങ്ങള്‍ തലക്കെട്ട്‌ എഴുതിയതെന്നതും മറന്നുപോകരുത്‌. എന്നാല്‍, പച്ചയ്‌ക്കു തന്നെ മുസ്‌ലിംകളെ ഭീകരവാദിയും അപരിഷ്‌കൃതരുമാക്കുന്ന ‘അംഗീകൃത’ വിവേചനത്തെ ആരും ചോദ്യംചെയ്യാനില്ല. ജര്‍മനിയിലെ നിലനില്‌പ്‌ പ്രയാസകരമായതിനാല്‍, മുസ്‌ലിം കുടിയേറ്റക്കാര്‍ മറ്റു രാജ്യങ്ങള്‍ തേടിപ്പോകുന്നതായി വാര്‍ത്തയുണ്ട്‌. ഇനി ആരെങ്കിലും ഈ വിവേചനവും അസഹിഷ്‌ണുതയും ചോദ്യംചെയ്‌താല്‍, കോടതിമുറിയിലും അതിനെ നേരിടാന്‍ മടിയില്ലെന്നാണിപ്പോള്‍ നവനാസിയായ റഷ്യന്‍ ചെറുപ്പക്കാരന്‍ ജര്‍മനിയില്‍ തെളിയിച്ചിരിക്കുന്നത്‌. ഇസ്‌ലാമിക ഭീകരതയെക്കുറിച്ച്‌ റിലേ ലേഖനമെഴുത്ത്‌ തൊഴിലാക്കിയ നമ്മുടെ മുസ്‌ലിം ബുജികള്‍ക്ക്‌ എന്തുപറയാനുണ്ട്‌. മുകളിലെ വാര്‍ത്ത വന്നത്‌ ഏതെങ്കിലും മുസ്‌ലിം പ്രസിദ്ധീകരണത്തിലല്ല; പ്രമുഖ സോഷ്യലിസ്റ്റ്‌ വെബ്‌സൈറ്റിലാണ്‌.

No Response to "ഇസ്‌ലാംവിരോധം: ജര്‍മനിയില്‍ തുടര്‍ക്കഥ"